ഞങ്ങളുടെ മാർഗ്ഗദർശി
തച്ചടി പ്രഭാകരന്‍
1923-ല്‍ സഹോദരസംഘമായി തുടങ്ങി 1924-ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു ജൂണ്‍ മാസം 8-ആം തീയതി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യകാല നേതൃത്വം തുണ്ടില്‍ ശ്രീ. ഗോവിന്ദന്‍, പുന്നോലില്‍ ശ്രീ. ഉമ്മിണികുഞ്ഞു, സാഹത്തിഭവനം ശ്രീ. നാരായണന്‍ പൂജാരി, ശ്രീ. ജിനരാജന്‍ സാര്‍, അറയ്ക്കല്‍ ശ്രീ. കുട്ടന്‍ സാര്‍, കരീയ്ക്കാട്ട് ശ്രീ. കേശവന്‍ സാര്‍, കലപ്പാട്ട് ശ്രീ. നാരായണന്‍ ചാന്നാര്‍, ശ്രീ. ഗോവിന്ദഗുപ്ത, പാട്ടുപുരയ്ക്കല്‍ ശ്രീ. നാരായണന്‍, ചക്കുകുളങ്ങര ശ്രീ. ജനാര്‍ദ്ധനന്‍, പറങ്കിശ്ശേരില്‍ ശ്രീ. രാമപണിക്കര്‍ തുടങ്ങിയവര്‍ ആയിരുന്നു. 1941 വരെ പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന സംഘം ശ്രീ. മാങ്ങാട്ട് കരുണാകരപണിക്കര്‍ സെക്രട്ടറിയായി ചുമതല ഏറ്റതോട് കൂടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു തുടങ്ങി. ഇക്കാലയളവില്‍ സംഘം വില്ലേജ് തലത്തിലുള്ള സര്‍വ്വീസ് സൊസൈറ്റി ആയി ഉയര്‍ത്തപെട്ടു. 1960-ല്‍ ഇളങ്ങല്ലൂര്‍ ശ്രീ. ശങ്കരന്‍ സംഘംപ്രസിഡന്റായിരുന്ന സമയത്ത് സ്വന്തമായി 25 സെന്റ് സ്ഥലം വിലക്ക് വാങ്ങുകയും 1965ല്‍ ഒരു കെട്ടിടം പണിത് സംഘം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സംഘത്തിനു കുറഞ്ഞ വിലയില്‍ സ്ഥലം നല്‍കിയത് കരീയ്ക്കാട്ട് ശ്രീ. കേശവസാര്‍ ആണ്. 1970ല്‍ ഒരു സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തപ്പെട്ട ബാങ്ക് കേരളത്തിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കുകളിലൊന്നായി വളര്‍ന്നിട്ടുണ്ട്. ഈ വളര്‍ച്ചയില്‍ അന്ന് പ്രസിഡന്റായിരുന്ന ശ്രീ. കെ. വി. വാസവന്‍ അവര്‍കളുടെ പങ്ക് ഹൃദയപൂര്‍വ്വം സ്മരിക്കുന്നു.
ബാങ്കിന്റെ പ്രവര്‍ത്തന കാലയളവില്‍ ശ്രീ. മങ്ങാട്ട് കരുണാകര പണിക്കര്‍, ശ്രീ. കണ്ണങ്കര ഗോപാലന്‍, ശ്രീ. ഇളങ്ങള്ളൂര്‍ ശങ്കരപണിക്കര്‍, ശ്രീ. ഇളങ്ങള്ളൂര്‍ സുകുമാരപണിക്കര്‍, പാണ്ടാലകുന്നേല്‍ ഉദയഭാനു, മുതിരകണ്ടത്തില്‍ കെ. വി. വാസവന്‍, പുളിമൂട്ടില്‍ പുതുവല്‍ കൃഷ്ണപണിക്കര്‍, വാഴാശ്ശേരില്‍ പുതുവല്‍ എം. ചെല്ലപ്പന്‍, മുക്കുവശ്ശേരില്‍ ബി. വേലായുധന്‍ തമ്പി, പേരൂര്‍ പുതുവല്‍ പി. യശോധരന്‍ എന്നിവര്‍ പ്രസിഡന്റുമാറായി സേവനമനുഷ്ടിച്ചു. ബാങ്കിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സഹകരണവും പിന്തുണയും നല്‍കിയത് പ്രമുഖ സഹകാരിയും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ മുന്‍ ധനകാര്യ മന്ത്രി ശ്രീ. തച്ചടി പ്രഭാകരനാണ്. ബാങ്കിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ആദ്ദേഹത്തിനുണ്ടായിരുന്ന പങ്ക് വിവരണാതീതമാണു. ആദ്ദേഹത്തിന്റെ സ്മരണക്ക് മുന്‍പില്‍ ഞങ്ങള്‍ ഒന്നടങ്കം സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു.
1976-77 കാലയളവില്‍ കേവലം 61428 രൂപ മാത്രം നിക്ഷേപവും 5 ലക്ഷത്തോളം രൂപ വായ്പ്പയും ഉണ്ടായിരുന്ന ബാങ്കിന് ഇന്നു 23.38 കോടി രൂപ നിക്ഷേപവും 25.08 കോടി രൂപ വായ്പ്പയും ഉണ്ട്. 24.99 കോടി രൂപ പ്രവര്‍ത്തനമൂലധനമുള്ള ബാങ്ക് 1985-86 മുതല്‍ തുടര്‍ച്ചയായി 10%ല്‍ തുടങ്ങി 20% വരെ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി കഴിഞ്ഞു. ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് കടക്കുകയാണു നമ്മുടെ പരമപ്രധാന ലക്‌ഷ്യം
26-3-2004 മുതല്‍ മുതുകുളം ഹൈസ്കൂള്‍ ജംഗ്‌ഷനില്‍ ഒരു ബ്രാഞ്ച് ആരംഭിച്ചു പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ” സണ്‍ഡേ ബാങ്കിംങ്ങിലൂടെ ” ബ്രാഞ്ച് ആഴ്ചയില്‍ മുഴുവന്‍ ദിവസങ്ങളിലും പ്രവര്‍ത്തിച്ചു വരികയാണ്. പൂര്‍ണ്ണമായും കംപ്യുട്ടര്‍ വല്‍കൃതമായ ബാങ്കിന്റെ വളര്‍ച്ചക്ക് പിന്നില്‍ ബാങ്ക് പ്രസിഡന്റുമാരായിരുന്ന പരേതനായ ശ്രീ. എസ്. കൃഷ്ണപണിക്കരുടെയും, ശ്രീ. എം. ചെല്ലപ്പന്റെയും നേതൃത്വത്തിലുള്ള ഭരണസമിതികളും അദ്ധ്വാനശീലവും ആത്മാര്‍ഥതയുമുള്ള ഒരുകൂട്ടം ജീവനക്കാരും നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്.
അംഗങ്ങളും അഭ്യുതകാംഷികളും നല്കിവന്നുകൊണ്ടിരിക്കുന്ന നിര്‍ലോഭമായ സഹകരണം അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. ബാങ്കിന്റെയും, സഫല വികാസ് വാഹിനി വളണ്ടിയര്‍ ക്ലബ്ബിന്റെയും (വി.വി.വി.ക്ലബ്ബ്) നേതൃത്വത്തിലുള്ള 126 ഗ്രാമലക്ഷ്മി സ്വയം സഹായ സംഘങ്ങള്‍ ബാങ്കില്‍ അഫിലിയേറ്റു ചെയ്തു പ്രവര്ത്തിച്ചു വരുന്നു. എസ്. എച്ച്. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മൂലം മുതുകുളത്തെയും ആറാട്ടുപുഴ കിഴക്കേ കരയിലെയും സാധാരണക്കാരായ ആയിരക്കണക്കിന് വനിതകളുടെയും കുടുംബാംങ്ങങ്ങളുടെയും സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും ആയ പുരോഗതി ഉറപ്പു വരുത്തുവാനും ഒരു നിശബ്ദ് വിപ്ലവം സൃഷ്ടിക്കൂവാനും ബാങ്കിന് സാധിച്ചിട്ടുണ്ട്.
പൊതുപരീക്ഷയില്‍ പ്രശസ്ത വിജയം നേടുന്ന ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് വര്‍ഷം തോറും ക്യാഷ് അവാര്‍ഡ് നല്കുക, ബാങ്ക് അംഗങ്ങളില് ഏറ്റവും നല്ല അംഗത്തിനും ഏറ്റവും നല്ല കര്‍ഷകനും അവാര്‍ഡ് നല്‍കുക. അംഗങ്ങളില്‍ ഗുരുതരമായ രോഗം ബാധിച്ചിട്ടുള്ളവര്‍ക്കു ചികിത്സാസഹായം നല്‍കുക തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ബാങ്ക് നടത്തിവരുന്നു.
നവതിയുടെ പൊന്‍പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന ബാങ്ക് ഇലക്ട്രോണിക് സംവിധാനങ്ങളുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ നല്‍കി ഇടപാടുകാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി വരുന്നു. പുതുതായി നടക്കുന്ന കോര്‍ ബങ്കിങ്ങിലൂടെ ബാങ്ക് കൂടുതല്‍ ഉയരത്തിലേക്ക് എത്തിപ്പെടുമെന്നതില്‍ ഏവര്‍ക്കും സന്തോഷിക്കാം.